കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരിയുടെ മൊഴി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീയുടെയും ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇതിനിടെ, ആറു വയസ്സുകാരി കൊല്ലം വിക്ടോറിയ ആശുപത്രി വിട്ടു. തട്ടിക്കൊണ്ടുപോയി 20മണിക്കൂറിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമത്തെ മൈതാനത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയെ ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രി വിട്ട ആറു വയസ്സുകാരിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടക്കും. പൊലീസ് സുരക്ഷയിലാണ് കുടുംബത്തിന്‍റെ യാത്ര. കുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസ് തീരുമാനം.
ഇതിനിടെ, കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.