ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ചത് അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
ആലുവയിലെ മഹിള കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് മുനീർ ആണ് ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന് ലഭിച്ച സഹായധനത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ തട്ടിയത്. സംഭവം പുറത്തായത്തിന് പിന്നാലെ തട്ടിപ്പ് നടന്നില്ലെന്നു മാധ്യമങ്ങളോട് പറയാൻ മുനീർ കുട്ടിയുടെ അച്ഛനെ സമീപിച്ചു. കുടുംബം വഴങ്ങാതെ വന്നതോടെ പണം തിരിച്ചു നൽകിയാണ് മുനീർ നാണക്കേടിൽ നിന്ന് തലയൂരിയത്.
സംഭവത്തെ തുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു എന്നാണ് ഒടുവിലെത്തെ വാർത്ത. പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭർത്താവ് മുനീർ ആയിരുന്നു പണം തട്ടിയത്. ഹസീനയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീന മുനീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.