കളമശേരി സ്ഫോടനത്തില്‍ മരിച്ച ലിബ്നയെന്ന 12 വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. അമ്മയെയും സഹോദരനെയും കാണിക്കാന്‍ 5 നാള്‍ കാത്തുവെച്ച മൃതദേഹമാണ് ഇപ്പോള്‍ മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചി രിക്കുന്നത്. അമ്മയുടെയും സഹോദരന്‍റെയും ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഇന്ന് സംസ്കരിക്കാന്‍ തീരുമാനിച്ചത്. ലിബ്ന പഠിച്ച മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് 2.30 മണിക്ക് മൃതദേഹം ലിബ്നയുടെ വീട്ടിലെത്തിക്കും. തുടർന്ന് 4 മണിക്ക് കൊരട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്താൻ അച്ഛന്‍റ പ്രദീപൻ തീരുമാനിച്ചത്.