പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മുസ്ലിം ലീഗിൻ്റെ വമ്പൻ റാലി.റാലി പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. റാലിയിൽ എ ഐ സി സി അംഗം ശശിതരൂർ എം പി മുഖ്യാതിഥിയായിരുന്നു. പലസ്തീനികൾ ചെയ്യുന്നത് അധിനിവേശത്തിനെതിരായ ചെറുത്ത് നിൽപ്പാണെന്നാണ് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടത്. പലസ്തീനൊപ്പം നിൽക്കാത്ത ഇന്ത്യൻ നിലപാടിനെയും ലീഗ് റാലിയിൽ സാദിഖലി ചോദ്യം ചെയ്തു.ഇസ്രായേൽ അധിനിവേശത്തെ എന്നും ശക്തമായി എതിർത്ത രാജ്യമാണ് ഇന്ത്യയെന്ന് സാദിഖലി ചൂണ്ടികാട്ടി. ഇസ്രയേൽ രൂപീകരണത്തിൻ്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മുമ്പ് ഇന്ത്യ.
മഹാത്മാ ഗാന്ധി ഇസ്രയേൽ അധിനിവേശത്തെ ശക്തമായി എതിർത്തിട്ടുണ്ട്. നെഹ്‌റു അടക്കമുള്ളവർ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളായിരുന്നു. വാജ്പേയി വരെ ആ നിലപാടിൽ നിന്നിട്ടുണ്ടെന്നും സാദിഖലി ചൂണ്ടികാട്ടി. എന്നാൽ ഇപ്പോളത്തെ ഭരണാധികാരികൾ ആ നയത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ ഭരണകൂടം ഇസ്രായേലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു. അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങിനെ നിൽക്കാനാവില്ലെന്നും ലീഗ് അധ്യക്ഷൻ വിമർശിച്ചു.