വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.എത്ര പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 50 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. ഹമാസിന്‍റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.