അതിശക്തമായ ഭൂചലനത്തിൽ നാശനഷ്ടം നേരിട്ട നേപ്പാളിന് സാമ്പത്തിക സഹായവുമായി ഇന്ത്യ രംഗത്തെത്തി. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരന്തത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.
ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒട്ടേറെ പേർ മരിച്ചുവെന്നും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ യുപി, ഡെല്‍ഹി, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. രാത്രി 11.30 യോടെ നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.