ദക്ഷിണേന്ത്യയില്‍ എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് അതിശക്തമായ ചൂട് അനുഭവപ്പെടുകയാണ്. ഇതിന്‍റെ ഏറ്റവും മോശമായ അവസ്ഥ ബെംഗളൂരു നഗരത്തിലാണ്. നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ സ്കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ജലക്ഷാമത്തെ തുടര്‍ന്ന പൂട്ടിത്തുടങ്ങി. നഗരത്തിലും നഗരപ്രാന്തത്തിലുമുള്ള ഹോസ്റ്റല്‍ സൗകര്യത്തോട് കൂടിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തമായ ജലദൗലഭ്യത്താല്‍ പൂട്ടിത്തുടങ്ങി.
വെള്ളമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനുകളിലേക്ക് മാറുകയാണ്. ബെംഗളൂരു അർബൻ ജില്ലയിലെ എല്ലാ താലൂക്കുകളും വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. നഗരത്തിലെ പല സ്കൂളുകളുടെ ഗേറ്റുകളും അടഞ്ഞ നിലയിലാണ്. ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ ടാങ്കര്‍ ലോറി വഴിയുള്ള ജലവിതരണം വലിയ പ്രതിസന്ധിയിലേക്ക് കടന്നു. പലയിടത്തും ടാങ്കര്‍ ജലം പോലും കിട്ടാത്ത അവസ്ഥയാണ്.