യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിഞ്ചർ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടികട്ടിലെ സ്വന്തം വസതിയിലായിരുന്നുമരണം.വിയറ്റ്‌നാമിൽ വെടിനിർത്തൽ സാധ്യമാക്കിയതിന്റെ പേരിൽ 1973ൽ നൊബേൽ പുരസ്‌കാരം ലഭിച്ചിരുന്നു. വിയറ്റ്‌നാമിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തിലും ചൈനയുമായി ബന്ധം സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചയാളാണ്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷം നടന്നത്. അതേസമയം, വിയറ്റ്‌നാം യുദ്ധത്തിലടക്കമുള്ള ഇടപെടലിന്റെ പേരിലും ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപതികൾക്കുള്ള പിന്തുണയുടെ പേരിലും വിമർശനം ഏറ്റുവാങ്ങി. 1923ൽ ദക്ഷിണ ജർമനിയിലാണ് കിസിഞ്ചറുടെ ജനനം. നാസി വേട്ടയെ തുടർന്ന് 1938ൽ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു.