വധശിക്ഷയ്ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡെല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ച്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അപ്പീൽ തള്ളിയത് അപ്രതീക്ഷിതമെന്ന് നിമിഷയുടെ അമ്മ പ്രതികരിച്ചു
നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസർക്കാർ ഡെല്‍ഹി ഹൈക്കോടതിയിൽ അറിയിച്ചത്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ ഹർജി ഈ മാസം 13ന് യെമൻ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്നും അഭിഭാഷകൻ പറഞ്ഞു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.