യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് ബദൽപ്രമേയം നിർദേശിച്ച് അമേരിക്ക. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യു.എസ് നീക്കം. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന് ഹമാസ് വ്യക്തമാക്കി. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് താൽക്കാലികാറുതി തേടുന്ന പ്രമേയത്തിന് യു.എൻ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതായി അമേരിക്ക അറിയിച്ചു. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രയോഗത്തിൽ കൊണ്ടുവരണമെന്ന് യു.എസ് മുന്നോട്ടുവെച്ച പ്രമേയം ആവശ്യപ്പെടുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഫക്കുനേരെയുള്ള ആക്രമണം മേഖലയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് താൽക്കാലിക വെടിനിർത്തൽ നിർദേശമെന്നും പ്രമേയം പറയുന്നു. അൾജീരിയ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയത്തിൽ ഇന്ന് രാത്രി നടക്കുന്ന വോട്ടെടുപ്പിൽ വീറ്റോ പ്രയോഗിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ പ്രമേയത്തോട് മറ്റു വൻശക്തി രാജ്യങ്ങൾ കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും.