പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാന് അനുകൂലം. വോട്ടെണ്ണൽ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ആദ്യ ലീഡ് സൂചനകൾ ഇമ്രാൻ ഖാൻ്റെ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫിന് അനുകൂലമാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികൾ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇൻ്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. 266 സീറ്റിൽ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാൻ ഖാനും പാർട്ടിയും അവകാശപ്പെട്ടു.
‘ജനവിധി എതിരാളികൾ അംഗീകരിക്കണം’ എതിരാളികളും സൈന്യവും ചേർന്ന് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്ഓറെ പലഭാഗങ്ങളിലും പിടിഐ അനുയായികൾ ആഹ്ലാദ പ്രകടനം തുടങ്ങി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ വിലക്ക് ഉള്ളതിനാൽ സ്വതന്ത്രർ ആയാണ് പിടിഐ സ്ഥാനാർഥികൾ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്പിണ്ടി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്‌റ ബീവിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.