രാജ്യത്ത് പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കേന്ദ്രതീരുമാനം. ഇതോടെ റോഡുകളിൽ ഫാസ്‌ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. നിലവിൽ, രാജ്യത്തുടനീളമുള്ള ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിലൂടെ ടോൾ ഫീസ് പിരിക്കുകയാണ് ചെയ്യുന്നത്. ഏകദേശം മൂന്ന് വർഷം മുമ്പാണ് ടോൾ പിരിവിന്റെ നിർബന്ധിത രീതിയായി ഇത് അവതരിപ്പിച്ചത്.
ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലുള്ളതുപോലുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ മാറ്റി പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം കേന്ദ്രം ഉടൻ കൊണ്ടുവരും. അടുത്ത വർഷം മാർച്ച് മുതൽ നടപ്പാക്കാൻ സാധ്യതയുള്ള പുതിയ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു. പുതിയ ടോൾ പിരിവ് രീതി യാത്രക്കാരിൽ നിന്ന് അവർ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കാൻ സഹായിക്കുമെന്നും ഗഡ്കരി പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.