കണ്ണൂര്‍: ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് പയ്യന്നൂര്‍ കോളേജില്‍ അധ്യാപികയുടെ കാര്‍ കത്തിച്ച സംഭവത്തിലും കെ. വിദ്യയ്ക്കുള്ള പങ്കിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്. കാര്‍ തകര്‍ത്തതിലും, കത്തിച്ചതിലും എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യക്കും സുഹൃത്തുക്കള്‍ക്കും പങ്കുണ്ട് എന്നുള്ളതാണ് കേസ് ഇതുവരെ തെളിയിക്കപ്പെടാതിരിക്കുവാന്‍ കാരണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വിദ്യയുടെ തട്ടിപ്പുകള്‍ ഓരോന്നും വെളിച്ചത്താകുമ്പോള്‍ കോളേജ് പഠനകാലം തൊട്ട് എസ്.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകയായ വിദ്യയെ ഇപ്പോള്‍ സി.പി.എം നേതാക്കള്‍ മത്സരിച്ച് തള്ളിപ്പറയുകയാണെന്നും ഇതിന്റ ഭാഗമാണ് ഇ.പി ജയരാജന്റെ പ്രതികരണമെന്നും വിദ്യ എസ്.എഫ്.ഐ നേതാവല്ല എന്ന ഇ.പി ജയരാജന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. അന്ന് ഡിഗ്രിക്ക് പയ്യന്നൂര്‍ കോളേജില്‍ പഠിച്ചിരുന്ന വിദ്യയ്ക്ക് മുഴുവന്‍ മാര്‍ക്കും ഇന്റേണല്‍ മാര്‍ക്കായി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അധ്യാപികയായ ഡോ. പി. പ്രജിത വിദ്യക്ക് അര്‍ഹതപ്പെട്ട പത്തില്‍ എട്ടു മാര്‍ക്ക് നല്‍കാന്‍ തയ്യാറായി. ഇതില്‍ അധ്യാപികയോട് വിദ്യ പരിഭവം കാണിക്കുകയും എസ്.എഫ്.ഐ നേതാവായ വിദ്യക്ക് വേണ്ടി കോളേജിലെ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ അധ്യാപികയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ അധ്യാപികയുടെ കാര്‍ ആദ്യം ഭാഗികമായി തകര്‍ക്കപ്പെട്ടു. അധികം വൈകാതെ തന്നെ പ്രസ്തുത ടാറ്റ ഇന്‍ഡിഗോ കാര്‍ അധ്യാപികയുടെ വീട്ടില്‍ വച്ച് പൂര്‍ണ്ണമായും കത്തിക്കുകയും ചെയ്തു.അതേ ദിവസം തന്നെ പയ്യന്നൂര്‍ കോളേജിലെ തന്നെ മറ്റൊരു അധ്യാപകന്റെ കാറും കത്തിച്ചു.രണ്ട് അധ്യാപകരും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ പ്രവര്‍ത്തകര്‍ ആയിരുന്നു. പരാതി നല്‍കി പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറായില്ല.
അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ വിദ്യയുള്‍പ്പടെയുള്ളവര്‍ പ്രതിക്കൂട്ടിലാവുമെന്നതിനാല്‍ സി.പി.എം ഉന്നത നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.