വളപട്ടണം: ആയിരങ്ങളെ സാക്ഷിയാക്കി കൊണ്ട് വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കളരിവാതുക്കല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഇന്നു ഉയരും. കളരിവാതുക്കല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഉയരുന്നതോടു കൂടി ഉത്തര കേരളത്തിലെ ഈ വര്‍ഷത്തെ കളിയാട്ടക്കാലത്തിന് പരിസമാപ്തി കുറിക്കലായി. ഞായര്‍ വെള്ളി ചൊവ്വ എന്നീ ഏതെങ്കിലും ഒരു ദിവസങ്ങളില്‍ മാത്രമായിരിക്കും തിരുമുടി ഉയര്‍ത്തേണ്ടത് എന്നതും പൗരണികമായുള്ള നിശ്ചയത്തിന്റെ ഭാഗമാണ്. മുടി ഒരുക്കം ഒരാഴ്ച മുന്‍പേ തുടങ്ങിയിരുന്നു. പുഴാതി, അഴീക്കോട്, കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് മുടി തീര്‍ത്തത്. കൂടെ ചിറക്കല്‍ പുറമേരി തറവാട്ടുകാരും മുടി തീര്‍ക്കാനെത്തി. 21 കോല് നീളവും 5.75 കോല് വീതിയുമുള്ള ഏഴ് കവുങ്ങ്, 16 വലിയ മുളകള്‍ എന്നിവ കൊണ്ട് തീര്‍ത്ത മുടി തിങ്കളാഴ്ച വൈകുന്നേരം അനേകം ആളുകളുടെ സഹായത്തോടെ ഗോപുരത്തിന് അടുത്തായി മതില്‍ക്കെട്ടിന് പുറത്ത് ചാരിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചുവപ്പും വെള്ളയും കലര്‍ന്ന ഉടയാടകള്‍ തിരുമുടിയില്‍ ചാര്‍ത്തും. നാലിന് തിരുമുടി ക്ഷേത്ര ശ്രീകോവിലിന് മുമ്പില്‍ എത്തിക്കും. 4.30ന് മുഖ്യ കോലക്കാരനായ മൂത്താനിശ്ശേരി ബാബു പെരുവണ്ണാന്റെ തലയിലേറ്റും. തുടര്‍ന്ന് ക്ഷേത്രപാലകന്, പാടിക്കുറ്റി, സോമേശ്വരി, ചുഴലി ഭഗവതി, കാളരാത്രി, തിരുവര്‍ക്കാട്ട് ഭഗവതി തുടങ്ങി ആറ് ചെറു തിറകളും മുറ്റത്തെത്തും. 16 വര്‍ഷങ്ങളായി മുത്താനിശ്ശേരി ബാബുവാണ് തിരുമുടി ഏല്‍ക്കുന്നത്.
അതിപുരാതനമായ ഒരു അപൂര്‍വ്വ ക്ഷേത്രമാണിത്. ഇവിടെ കൊടി മരമില്ല. ശിവന് കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാട്ടുമായി ശ്രീ കോവിലില്‍ ദര്‍ശനമേകുന്നു. ഭഗവതിക്ക് വലിയ ദാരുശില്പ്പമാണ്. പരശുരാമന് പ്രതിഷിഠിച്ചതാണെന്നാണ് ഐതീഹ്യം. മധുമാംസ നേദ്യമുള്ള പിടാര പൂജയാണിവിടെ. കോഴിക്കലശം പ്രധാന വഴിപാടാണ്. തെയ്യക്കോലം കെട്ടുന്ന പെരുവണ്ണാന് പ്രദിക്ഷണം വെക്കാന്‍ സാധിക്കാത്തതിനാല്‍ നാലു വശത്തു നിന്നും വലിയ മുളകള്‍കൊണ്ടുള്ള കഴകളുണ്ടാക്കി നുറുക്കണക്കിന് ആളുകളുടെ സഹായത്തോടേയാണ് പ്രദിക്ഷണം പൂര്‍ത്തിയാക്കുക. നാല് ഇല്ലക്കാറാണ് തെയ്യക്കോലത്തിന്റെ അവകാശികള്‍ എന്നു പറയപ്പെടുന്നു. മുടി വേഷം കെട്ടാന്‍ വണ്ണാന്‍ സമുദായവും ചീന വിളിക്കാന്‍ മലയര്‍ സമുദായവും കോടി അതായത് പുടവ നല്കുവാന് ചാലിയ (ശാലിയ) സമുദായവും. കൂടാതെ ഹിന്ദു സമുദായത്തിന്റെ മുഴുവന്‍ സാന്നിദ്ധ്യം പങ്കു ചേര്‍ന്നുകൊണ്ട് മുശാരി ഓട് സാധനങ്ങള്‍ തട്ടാന്‍ അമ്പും വില്ലും കണിഷന്‍ ഓലക്കുട വാലന്മാര് (മുക്കോര്‍) മീന്‍ അമൃത് തിയ്യ സമുദായം കള്ള് അവയക്കാരന്‍ കുരുത്തോല എന്നിവയോടേ കളിയാട്ട മഹോല്‍സവത്തിന് വര്‍ണ്ണ പകിട്ട് ചാര്‍ത്തുന്നു.പഴയ കാലത്ത് പള്ളിച്ചാല്‍ സമുദായത്തിന്റെ ദൗത്യം പല്ലക്ക് ചുമക്കലായിരുന്നു. രാജ ഭരണം അവസാനിച്ചതോടേ ആ ചടങ്ങ് അന്യം നിന്നു. നാട്ടുകാര്‍ക്കിടയില്‍ കലശം എന്ന് അറിയപ്പെട്ടിരുന്ന പണ്ടത്തെ കളിയാട്ടക്കാലത്ത് ക്ഷേത്ര പരിസരത്തെ ചന്ത ഏറേ പ്രശസ്തമാണ് കലശ ദിവസം ചക്കയും മാങ്ങയും പൊങ്ങും ഇവിടത്തെ ഒരു പ്രധാന കച്ചവടമായിരുന്നു. പഴയതു പോലെ കച്ചവട ചന്തകളും അവയുടെ ബഹളങ്ങളും ആരവങ്ങളും ഒന്നും ഇല്ലെങ്കിലും ഇവിടത്തെ കളിയാട്ട കലശമഹോല്‍സവത്തിന് പങ്ക് കൊള്ളുവാന്‍ പരിസര പ്രദേശങ്ങളില്‍ നിന്നും വര്‍ഷന്തോറും പതിനായിരങ്ങള്‍ ഇവിടെ ഒഴുകി എത്തിച്ചേരുന്നതോടെ അത് ഈ ഒരു പ്രദേശത്തിന്റെ മൊത്തം മഹോല്‍സവം കൂടിയായി മാറുകയാണ്. കോലത്തുനാട്ടിലെ പ്രസിദ്ധ കളരിയായിരുന്ന വാളേര്ക്കളരി ഈ ക്ഷേത്രവാതുക്കലായിരുന്നു. അതുകൊണ്ടാണ് ഇവിടം കളരി വാതുക്കലായത്. ആയിരം നായന്മാരുടെ കളിരയെന്ന് പേര് കേട്ട ഈ കളരിയുടെ പരദേവതയായിരുന്നു കളരിവാതുക്കല്‍ ഭഗവതി എന്ന് പുരാവൃത്തം. തിരുമുടി നിവരല്‍ ചടങ്ങിനു മുന്‍പു ശ്രീഭാരത് കളരി സംഘം കളരിപ്പയറ്റും. ഇവിടുത്തെ മറ്റൊരു അനുഭവമാണ്.