ഹിന്ദു മതവിശ്വാസികളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ചർച്ചിലെ പുരോഹിതനടക്കം 10 പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു.ബരാബങ്കി ജില്ലയിലെ ദേവ പ്രദേശത്തെ സെന്റ് മാത്യൂസ് മെത്തഡിസ്റ്റ് ചർച്ചിലെ കൂട്ട മതപരിവർത്തന ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിജയ് കുമാർ ത്രിവേദിക്കൊപ്പം പൊലീസ് സംഘം പള്ളിയിൽ റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം ഇവിടെ 200ഓളം പേരുണ്ടായിരുന്നു. ഇതിൽ കൂടുതലും പട്ടികജാതി വിഭാഗങ്ങളിൽനിന്നുള്ളവരാണ്.പുരോഹിതന്റെ ആഹ്വാനപ്രകാരമാണ് ഇവർ എത്തിയതെന്ന് ബരാബങ്കി (സിറ്റി) സർക്കിൾ ഓഫീസർ ബീനു സിംഗ് പറഞ്ഞു. മതപരമായ പ്രവർത്തനത്തിലൂടെ അസുഖം ചികിത്സിക്കാമെന്ന വ്യാജേന അയോധ്യയിൽനിന്ന് ഇവരെ കൊണ്ടുവരികയും ജോലി വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. പുരോഹിതൻ മറ്റുള്ളവരുടെ സഹായത്തോടെ അവരെ പള്ളിയിൽ ആരാധന നടത്തി ക്രിസ്ത്യാനികളാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളും നിരക്ഷരരാണെന്നും പള്ളിയിൽ ഒത്തുകൂടിയതിന് പിന്നിലെ ഉദ്ദേശ്യം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.പള്ളിയിലെ പുരോഹിതൻ ഫാദർ ഡൊമിനിക്കിനെ കൂടാതെ സർജു പ്രസാദ് ഗൗതം, പവൻ കുമാർ, സുനിൽ പാസി, ഘനശ്യാം ഗൗതം, സുരേന്ദ്ര പാസ്വാൻ, രാഹുൽ പാസ്വാൻ, രാംചരൺ റാവത്ത്, ധർമേന്ദ്ര കോറി, സൂരജ് ഗൗതം എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.