നാരീശക്തിയെ കുറിച്ച് വാചകമടിച്ചാൽ പോരാ അത് നടപ്പാക്കി കാണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ ഷോർട്ട് സർവ്വീസ് അപ്പോയിൻമെന്റ് ഓഫീസറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥ പെർമനന്റ് കമീഷൻ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. കരസേനയും നാവികസേനയും വനിതകൾക്ക് പെർമനന്റ് കമ്മീഷൻ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കോസ്‌റ്റ് ഗാർഡിന് മാത്രം മാറി നിൽക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
നിങ്ങൾ എപ്പോഴും നാരീശക്തി, നാരീശക്തിയെന്ന് പറഞ്ഞ് നടക്കാറുണ്ട്. അത് നടപ്പാക്കി കാണിക്കാനുള്ള ഒരവസരമാണിതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജെബി പാർഡിവാല, ജസ്റ്റിസ് മനോജ് മിസ്ര എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ചയാണ് ഹർജി പരിഗണിച്ചത്. നേരത്തെ ബബിത പൂനിയ കേസിലാണ് വനിതകൾക്കും പെർമനെന്റ് കമ്മീഷൻ കോടതി അനുവദിച്ചത് കോസ്റ്റ്ഗാർഡിന്റെ പുരുഷാധിപത്യപരമായ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് കോടതി നിരീക്ഷണം.